Total Pageviews

Saturday, 6 April 2013

തുകല്‍ച്ചെരുപ്പ്



അമ്പലക്കുളത്തിന്റെ കല്‍പ്പടവില്‍ പുതിയൊരു ജോഡി ചെരുപ്പ് കിടക്കുന്നു.അലക്കാനൊരു കെട്ട് മുഴിഞ്ഞ തുണിയുമായി അതി രാവിലെ കുളത്തിലെത്തിയ പുഷ്പവല്ലിയാണ് അതാദ്യം കണ്ടത്.
കടവില്‍ മററാരേയും കാണാഞ്ഞ്, ആരുടേതാണീ പുത്തന്‍ ജോഡി ചെരുപ്പെന്ന് അവള്‍ ആലോചിച്ച് നില്‍ക്കുന്ന നേരത്താണ് കുട്ടപ്പചെട്ട്യാര്‍ ചന്തക്കു പോകുന്നതിനു മുന്നേ തിരക്കുപിടിച്ചു കുളിക്കാന്‍ വന്നത്.
ഇതെന്താ പുഷ്പേ ,വെള്ളത്തിലിറങ്ങാതെ നില്‍ക്ക്ണ്...പടവിനിപ്പുറത്തേക്കു എത്തിനോക്കിക്കൊണ്ട് ചെട്ട്യാര്‍ ചോദിച്ചു.
പടവിന്മേലിതാ,പുതിയൊരു ജോഡി ചെരുപ്പ്...!
എവടേ...വെളളത്തിലിറങ്ങാന്‍ മുണ്ടു മാററുന്നതിനിടയില്‍ ചെട്യാര്‍ ചോദിച്ചു.
ഇതെന്താ ഇവിടെയൊരു ജോഡി ചെരുപ്പ്...കുളത്തിലേക്കു വന്നിറങ്ങിക്കൊണ്ട് പാറുവാരസ്യാര്‍.
ഇന്നു പണിയാവുമെന്നാ തോന്ന്ണ്...ലോഡിംഗുകാരന്‍ വേലായുധന്‍.
കുളവെള്ളത്തില്‍ വല്ല ആള്‍നിഴലും കിടക്കുന്നുണ്ടോ...കുഞ്ഞന്‍ മൂത്താന്‍ കണ്ടുനിന്നവരെ വേവലാതിപ്പെടുത്തി.
അറിഞ്ഞും കേട്ടവരും വന്ന് കുളപ്പടവിലിറങ്ങി വെള്ളത്തിലേക്കു തുറിച്ചു നോക്കിനില്‍ക്കുന്ന നേരത്തു,അമ്പലത്തില്‍ നിന്നും മനമറിഞ്ഞു തൊഴുതതിനു ശേഷം തിരികെയിറങ്ങിവന്ന ശാരദാമ്മ വെളളം കുതിരാതിരിക്കാന്‍ കല്‍പ്പടവില്‍ അഴിച്ചിട്ടുപോയ തുകല്‍ച്ചെരുപ്പ് കാലില്‍ തിരുകി യാതൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ പാടത്തേക്കിറങ്ങിപ്പോയി.

No comments:

Post a Comment