Total Pageviews

Thursday, 7 February 2013

സ്നേഹായുധങ്ങള്‍


ഉന്മേഷമുള്ള
ഒരു നോട്ടം
ഉദാരമായ
ഒരു ചിരി

പരിചയത്തിന്റെ
സൂചകമാകാം
പ്രണയത്തിന്റെ
കൊടിപ്പടമാകാം

അകലത്തിന്റെ
വലുപ്പം കുറച്ചേക്കാം
അടുപ്പത്തിന്റ
തുടക്കം കുറിച്ചേക്കാം

ഇതൊന്നുമില്ലെങ്കിലും
ഇഴയടുപ്പമുളള സ് നേഹം
ഇടറാതെ ഇടറാതെ
നിലനിന്നേക്കാം.

Friday, 1 February 2013

വീഴ്ച

കരഞ്ഞു കരഞ്ഞു വന്ന മഴ
കഴായയില്‍ കാലിടറി വീണു

തീററ

ആരേയും തിന്നാന്‍ കിട്ടിയില്ലേല്‍
തന്നേത്തന്നെ തിന്നും വാര്‍ത്തകള്‍.

കലാപ്രതിഭ



കലോല്‍സവത്തിന് നേരം വെളുക്കുന്നതിനു മുന്നെ സ്കൂളിലേക്കു പുറപ്പെട്ടു പോയ മകനെ ഏറെ വൈകിയിട്ടും കാണാഞ്ഞ് അമ്മ വേവലാതിപ്പെട്ടു. അമ്മ പണിക്ക് പോകുന്നതിന് എത്രയോ മുമ്പ് ഇന്ന് അവന്‍ വീട്ടില്‍ നിന്നുമിറങ്ങിയിരുന്നു. സാധാരണ അവനുള്ള കഞ്ഞി വിളമ്പിവെച്ചു, അവന്‍ കുളി കഴിഞ്ഞു വരുന്നതിനു മുമ്പ്,അമ്മ പണിക്കു പോകാറാണ് പതിവ്. കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റതേ ഇന്നവന്‍ പറഞ്ഞിരുന്നു:
"അമ്മേ,യ്ക് ഇന്ന് നേരത്തേ പോണം,സ്കുളില്‍ കലോല്‍സവാ..........”
അവന്റെ തിരക്കു നിമിത്തം പഴങ്കഞ്ഞിയില്‍ അല്‍പ്പം മോരൊഴിച്ചിളക്കിയാണ് അമ്മപ്രാതല്‍
നല്‍കിയത്. ഇന്ന് ഉച്ചക്കു പോലും അവന്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്നു വിചാരപ്പെട്ടുകൊണ്ടാണ് ആ അമ്മ ഇരുണ്ടു തുടങ്ങിയ ഇല്ലിപ്പടിക്കപ്പുറെയുള്ള ഇടവഴിയിലേക്ക് ഇറങ്ങിച്ചെന്നത്.അപ്പോള്‍ ഇടവഴിയുടെ അങ്ങേയററത്ത് ഒരാളനക്കം കണ്ടു.അത് മകന്‍ തന്നേയെന്നു അമ്മ ആശ്വസിച്ചു.
"എന്തേ മോനേ വൈകിയത്..."ദേഷ്യപ്പെടാനറിയാത്ത അമ്മ.
"പരിപാടി കഴിഞ്ഞപ്പോഴേക്കും നേരം കുറേ വൈകിയമ്മേ..”
"അതിന് നിനക്കെന്താ..നിനക്കു ഇങ്ങോട്ടു പോന്നൂടെ..”
"ഞാന്‍ സ്റേറജില്‍ത്തന്നെയായിരുന്നമ്മെ..."അഭിമാനത്തേടെ മകന്‍.
"നീ എന്തിനെല്ലാമായിരുന്നു ചേര്‍ന്നിരുന്നത്..."സന്തോഷത്തോടെ അമ്മ.
"അതല്ലമ്മേ, കര്‍ട്ടന്‍ വലിച്ചിരുന്നത് ഞാനായിരുന്നു.."അവന്‍ തന്റെ മുഷിഞ്ഞ കുപ്പായമൂരി മുററത്ത അഴയിലിട്ടു അകത്തേക്കു കയറി.
-----------------------------

ഫെബ്രുവരി ലക്കം ശാസ്ത്രകേരളത്തില്‍ വായിക്കുക.